മോസ്കോ: പ്രമുഖ സോഷ്യൽ മീഡിയ സന്ദേശമയക്കൽ ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവേൽ ദുറോവിനെ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയായി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (FSB) പ്രഖ്യാപിച്ചു. രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്കും അട്ടിമറികൾക്കും ഒത്താശ ചെയ്തു നൽകി എന്ന അതീവ ഗുരുതരമായ ആരോപണമാണ് ദുറോവിനെതിരെ ചുമത്തിയിരിക്കുന്നത്.
റഷ്യൻ ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 205.1 പ്രകാരം ഭീകരവാദത്തിന് സഹായം നൽകിയതിനാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഉക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസികളും തീവ്രവാദ ഗ്രൂപ്പുകളും നടത്തുന്ന വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ ടെലഗ്രാം പരാജയപ്പെട്ടുവെന്നാണ് റഷ്യൻ സുരക്ഷാ ഏജൻസിയുടെ ആരോപണം. ഈ നടപടിയെ തുടർന്ന് റഷ്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

