കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കട്ടപ്പന പോക്സോ കോടതി. കരുണാപുരം കൂട്ടാർ ചക്കുകുളം പടി ഭാഗത്ത് ആടിമാക്കൽ വീട്ടിൽ ആരോമൽ (23) നെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് ബിൽകുൽ ജി. ആർ. ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷത്തെ കഠിന തടവ് കൂടി അനുഭവിക്കേണ്ടി വരും.
2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അതിജീവിതയുടെ സുഹൃത്തായിരുന്ന പ്രതി, വിവാഹം കഴിച്ചുകൊള്ളാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു എന്നതാണ് കേസ്. നെടുങ്കണ്ടം പോലീസ് ഇൻസ്‌പെക്ടറായിരുന്ന ജെർലിൻ വി. സ്കറിയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വക്കേറ്റ് സുസ്മിത ജോൺ ഹാജരായി.

