ന്യൂഡൽഹി: പാകിസ്താൻ അധിനിവേശ കശ്മീരിൽ (പിഒകെ) പാകിസ്ഥാൻ നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ‘വെറുമൊരു പ്രഹസനം’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. പാകിസ്ഥാന്റെ അനധികൃത അധിനിവേശവും പ്രദേശത്ത് നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമം മാത്രമാണ് ഈ തിരഞ്ഞെടുപ്പെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
ജമ്മു & കശ്മീരും ലഡാക്കും അടങ്ങുന്ന സമ്പൂർണ്ണ ഭൂപ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അനധികൃതമായി പാകിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിന്മേലുള്ള ഇന്ത്യയുടെ നിലപാട് വ്യക്തവും തർക്കമില്ലാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ജനങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിലും മേഖലയിലെ സാമ്പത്തിക ചൂഷണത്തിലും ഭരണകൂട അടിച്ചമർത്തലിലും പ്രതിഷേധിച്ച് പാക് അധീന കശ്മീരിൽ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

