സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച കേസിൽ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ കുറ്റക്കാരനാണെന്ന് വേവർലി ലോക്കൽ കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് 1,500 ഡോളര്‍ പിഴ ചുമത്തിയ കോടതി, ഒരു വർഷത്തേക്ക് അദ്ദേഹത്തിന്റെ വാഹനത്തിൽ ‘ആൽക്കഹോൾ ഇന്റർലോക്ക്’ (alcohol interlock device) സുരക്ഷാ ഉപകരണം ഘടിപ്പിക്കാനും ഉത്തരവിട്ടു. പ്രമുഖ വ്യക്തിയാണെന്ന പരിഗണന നൽകാനാവില്ലെന്നും സമൂഹത്തിന് കൃത്യമായ സന്ദേശം നൽകാനാണ് ഈ ശിക്ഷാവിധിയെന്നും ജഡ്ജി ക്ലെയർ ഫർനാൻ നിരീക്ഷിച്ചു. 2022 നും 2026 നും ഇടയിൽ സമാനമായ കുറ്റങ്ങൾക്ക് 17,000-ലധികം ആളുകൾ ഈ കോടതിയിൽ ഹാജരായിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
2026 ഏപ്രിൽ 5-ന് ഈസ്റ്റർ ദിനത്തിൽ സിഡ്നിയിലെ മരൂബ്രയ്ക്ക് (Maroubra) സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികൾ വാഹനത്തിൽ ഉണ്ടായിരിക്കെ മദ്യപിച്ച് വാഹനം ഓടിച്ചത് ഗൗരവകരമായ മിഡ്-റേഞ്ച് കുറ്റമായാണ് കോടതി പരിഗണിച്ചത്. രക്തത്തിൽ അനുവദനീയമായ പരിധി 0.05 ആയിരിക്കെ വാർണറുടെ ശരീരത്തിൽ 0.104 മദ്യത്തിന്റെ അളവ് രേഖപ്പെടുത്തിയിരുന്നു. മാധ്യമ ശ്രദ്ധയും സൈബർ ആക്രമണങ്ങളും അദ്ദേഹത്തിന് ഇതിനകം ശിക്ഷയായി മാറിയെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി.
പോലീസിന്റെ റാണ്ടം ബ്രെത്ത് ടെസ്റ്റിംഗ് പരിശോധന നടക്കുന്നത് കണ്ട് വാർണർ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറി യാത്രക്കാരന്റെ സീറ്റിലേക്ക് ഇരുന്നെങ്കിലും ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് അദ്ദേഹത്തെ സമീപിച്ച് പരിശോധന നടത്തുകയായിരുന്നു. ചെയ്ത തെറ്റിൽ വാർണർ പശ്ചാത്താപം രേഖപ്പെടുത്തിയെന്നും ട്രാഫിക് ഒഫൻഡേഴ്സ് പ്രോഗ്രാം പൂർത്തിയാക്കിയെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് വാർണർ കോടതിയിൽ നിന്ന് മടങ്ങിയത്.

