മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിന്റെ ക്രമസമാധാന പരിപാലനത്തിന് ഇനി വനിതാ നേതൃത്വം. ചരിത്രത്തിലാദ്യമായി മൂന്നാർ പൊലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ചുമതലയിലേക്ക് വനിതാ ഉദ്യോഗസ്ഥ നിയമിതയായി. ഇടുക്കി കട്ടപ്പന നരിയംപാറ സ്വദേശിനിയായ കൃഷ്ണപ്രിയ ഉണ്ണിയാണ് (28) മൂന്നാറിന്റെ പുതിയ എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്.
2024 ബാച്ച് സബ് ഇൻസ്പെക്ടറായ കൃഷ്ണപ്രിയയെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക ജീവിതത്തിലെ അതിപ്രധാനമായ നാഴികക്കല്ലാണിത്. പരിശീലനത്തിന് ശേഷം കണ്ണൂരിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മൂന്നാർ സ്റ്റേഷനിലേക്ക് എത്തിയത്. തുടർന്ന് നിലവിലെ പ്രിൻസിപ്പൽ എസ്.ഐ സ്ഥലം മാറിപ്പോയതോടെ സ്റ്റേഷന്റെ പൂർണ്ണ ചുമതല കൃഷ്ണപ്രിയക്ക് കൈവരുകയായിരുന്നു.
ദിവസേന പതിനായിരക്കണക്കിന് വിദേശ-സ്വദേശി സഞ്ചാരികൾ എത്തുന്ന മൂന്നാറിലെ ക്രമസമാധാന പരിപാലനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കൽ, ഗതാഗതക്കുരുക്ക് നിയന്ത്രിക്കൽ, കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങി നിരവധി സങ്കീർണ്ണമായ ഉത്തരവാദിത്തങ്ങളാണ് പുതിയ എസ്.എച്ച്.ഒയെ കാത്തിരിക്കുന്നത്. സ്വന്തം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയുടെ സുരക്ഷാ ചുമതല കൃത്യമായി നിർവ്വഹിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇടുക്കിയുടെ ഈ പെൺകരുത്ത്. നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി. ഉണ്ണി-സുമ ദമ്പതികളുടെ മകളാണ് കൃഷ്ണപ്രിയ. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അനന്ദുദാസാണ് ഭർത്താവ്.