കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നതിനിടെ, യു.ഡി.എഫിനുള്ളിൽ കടുത്ത ഭിന്നത. മൂവാറ്റുപുഴയെ പുതിയ ജില്ലയുടെ ആസ്ഥാനമാക്കുന്നതിന് നിലവിൽ രാഷ്ട്രീയമായി അനുകൂല സാഹചര്യമുണ്ടെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വ്യക്തമാക്കുമ്പോഴും, തൊടുപുഴയെ ഇടുക്കിയിൽ നിന്ന് വേർപെടുത്തുന്നതിനെതിരെ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തെത്തി.
ഇടുക്കിയുടെ വാണിജ്യ-സാംസ്കാരിക തലസ്ഥാനമായ തൊടുപുഴയെ ജില്ലയിൽ നിന്ന് അടർത്തിമാറ്റുന്നത് പ്രദേശത്തിന്റെ വികസന സാധ്യതകളെ സാരമായി ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. അതേസമയം, മൂവാറ്റുപുഴ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ‘കൊച്ചി നെക്സ്റ്റ്’ പങ്കുവെച്ച പോസ്റ്റിലും ബഹുഭൂരിപക്ഷം ആളുകളും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. മൂവാറ്റുപുഴയിലെ പുതുതലമുറ കൊച്ചിയുടെ ഭാഗമായി തുടരാനാണ് താല്പര്യം പ്രകടിപ്പിച്ചത്. ഒപ്പം എറണാകുളം ജില്ലയുടെ പേര് ‘കൊച്ചി’ എന്ന് പുനർനാമകരണം ചെയ്യുന്നതിനും ഇവർ പിന്തുണ അറിയിച്ചു.
ജില്ലാ രൂപീകരണം എന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ ഗ്രൂപ്പോ മാത്രമായി എടുക്കേണ്ട തീരുമാനമല്ലെന്നും, പ്രദേശത്തെ മുഴുവൻ ജനങ്ങളെയും വിശ്വാസത്തിലെടുത്ത് അവരുടെ അഭിപ്രായ സമന്വയത്തിലൂടെ വേണം അന്തിമ തീരുമാനത്തിലെത്താനെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല നിലവിൽ വരണമെങ്കിൽ തൊടുപുഴ നിവാസികളുടെയും, എറണാകുളം ജില്ലയിലെ പിറവം, കൂത്താട്ടുകുളം, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെയും പൂർണ്ണമായ അഭിപ്രായ ഐക്യം അനിവാര്യമാണ്. എന്നാൽ, പുതിയ ജില്ലയുടെ പ്രധാന ഘടകമാകേണ്ട തൊടുപുഴ തുടക്കത്തിലേ എതിർപ്പ് പ്രകടിപ്പിച്ച് പിന്മാറുന്ന പശ്ചാത്തലത്തിൽ, മൂവാറ്റുപുഴ ജില്ലാ രൂപീകരണ സാധ്യതകൾക്ക് തുടക്കത്തിൽ തന്നെ മങ്ങലേറ്റ സ്ഥിതിയാണുള്ളത്.

