മെൽബൺ: ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റ് ഭീമനായ കോൾസ് (Coles) സാമ്പത്തിക വർഷത്തിൽ 1.1 ബില്യൺ ഡോളറിന്റെ മികച്ച വാർഷിക ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഫെഡറൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ, ജീവനക്കാരുടെ വേതന കുടിശ്ശിക പരിഹരിക്കുന്ന തിനായി 235 മില്യൺ ഡോളർ മുൻകൂറായി നീക്കിവെച്ചുകൊണ്ടാണ് കമ്പനി ഈ സാമ്പത്തിക നേട്ടം കൈവരിച്ചത്.
കമ്പനിയുടെ സ്റ്റാറ്റ്യൂട്ടറി ലാഭം ഒരു ശതമാനം വർദ്ധിച്ച് 1.09 ബില്യൺ ഡോളറിലെത്തിയപ്പോൾ, യഥാർത്ഥ ലാഭം 13.7 ശതമാനം വർദ്ധിച്ച് 1.26 ബില്യൺ ഡോളറായി. മൊത്തം ഡിവിഡന്റ് 13 ശതമാനം വർദ്ധനവോടെ ഓഹരിയൊന്നിന് 78 സെന്റ്സ് ആയി ഉയർന്നു. ഓൺലൈൻ സൂപ്പർമാർക്കറ്റ് വിൽപ്പന 5.6 ബില്യൺ ഡോളറിലെത്തിയതായും പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ചെലവഴിച്ച ആറിലൊന്ന് ഡോളറും ഓൺലൈൻ വഴിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ജീവനക്കാരുടെ വേതന വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സി.ഇ.ഒ ലിയ വെക്കേർട്ട് (Leah Weckert) തന്റെ ബോണസിൽ നിന്ന് ഏകദേശം 4,14,000 ഡോളർ വേണ്ടെന്നുവെച്ചു. കൂടാതെ മറ്റ് മുൻ, ഇപ്പോഴത്തെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് 1.66 മില്യൺ ഡോളറിന്റെ ബോണസും ഉപേക്ഷിച്ചു. മുൻപ് ചില കുടിശ്ശികകൾ നൽകിയിരുന്നെങ്കിലും, കോടതി വിധിയെത്തുടർന്നുള്ള അധിക ബാധ്യതകൾ പൂർണ്ണമായും തീർക്കാനാണ് പുതിയ ഫണ്ട് നീക്കിവെച്ചിരിക്കുന്നത്.

