കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഈ മാസം 18ന് വീണ്ടും കോടതിയിൽ ഹാജരാകണം. അന്നേദിവസം പ്രതികൾക്കെതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിക്കാനാണ് കോടതി നിർദേശം.
വയനാട് മേപ്പാടിയിൽനിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാർക്ക് വിൽക്കുകയും വിശ്വാസവഞ്ചന നടത്തുകയും ചെയ്തുവെന്നാണ് കേസ്. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയിൽ നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു.
മുട്ടിൽ മരംമുറിക്കേസിൽ റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ പ്രധാന പ്രതികളാണ്. 2020–21 കാലയളവിൽ മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമികളിൽനിന്ന് റോസ്വുഡ് ഉൾപ്പെടെയുള്ള മരങ്ങൾ അനധികൃതമായി മുറിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ വിവിധ കേസുകളുണ്ട്. 36 കേസുകളിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

